
മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധയമായ ക്ഷേത്രമാണ് കാടാമ്പുഴ ശ്രീ ഭഗവതിക്ഷേത്രം.കിരാതരൂപത്തിലുള്ള ആദിപരാശക്തിയായ പാർവ്വതിയെയാണ് ഇവിടെ ആരാധിയ്ക്കുന്നത്.ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല.പകരം ഒരു കുഴിയുടെ ഭഗവതി മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ.ഇവിടത്തെ ശ്രീകോവിലി ന്മേൽക്കൂരയില്ല. “കാടാമ്പുഴയമ്മ” എന്ന പേരിലാണ് ഭഗവതി അറിയപ്പെടുന്നത്.ഇവിടത്തെ പ്രസിദ്ധമായ വഴിപാടുകളാണ് ‘പൂമൂടൽ’,’മുട്ടറുക്കൽ’ എന്നിവ.ഇവ നടത്തി പ്രാർഥിച്ചാൽ തടസങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം.വൃശ്ചികമാസത്തിലെ തൃക്കാർത്തികയും കന്നിമാസത്തിലെ നവരാത്രിയും ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തുന്നില്ല.എന്നാൽ എല്ലാ വർഷവും ഡിസംബർ അവസാന ആഴ്ച ഋഗ്വേദലക്ഷാർച്ചനയും അതോടൊപ്പം കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടക്കുന്നു. പുരാതന കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി,ശാസ്താവ്,നാഗദൈവങ്ങൾ എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം.മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 1340 ക്ഷേത്രങ്ങളിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണിത്.ഈ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളുമില്ല.
മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് ഒരു ജൈന-ബുദ്ധ ക്ഷേത്രമായിരുന്നെന്നാണ് പറയുന്നത്.അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്യുകയായിരുന്നു.പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു.എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു.ദുര്യോധനൻ മൂകാസുരൻ എന്ന അസുരനെ അർജ്ജുനൻറെ തപസ്സ് മുടക്കുവാൻ വേണ്ടി പന്നിയുടെ വേഷത്തിൽ പറഞ്ഞയച്ചു.ഇതു കണ്ടുനിന്ന ശിവൻ പന്നിയെ അമ്പെയ്തു.ഉപദ്രവിയ്ക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി.ഇരുഭാഗത്തെയും അമ്പുകൾ ഏറ്റുവാങ്ങി പന്നി ചത്തുവീണു.പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി.അമ്പുകളേറ്റ് ശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോൾ പാർവ്വതി അർജ്ജുനനെ ശപിക്കുകയായിരുന്നു.കാട്ടാളവേഷത്തിൽ വന്നിരിക്കുന്നതു ശിവനും പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു.ശിവനും പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു.ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിയ്ക്ക്.അർജ്ജുനബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശങ്കരാചാര്യരാണ് പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്നാണ് വിശ്വസിക്കുന്നത്.പ്രതിഷ്ഠാവേളയിൽ കിരാതപാർവ്വതീദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് പ്രവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിത്തീർക്കുകയും ചെയ്തു എന്നാണു വിശ്വാസം.ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാൻ സുദർശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണു ഐതിഹ്യം.ഇവിടത്തെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗയാണ്
ദുർഗ്ഗയാണ്.എന്നാൽ വിഗ്രഹമില്ല.ഒരു കുഴിയിൽ അദൃശ്യരൂപത്തിൽ ദേവീചൈതന്യം കുടികൊള്ളുന്നു.മുമ്പിൽ ഒരു കണ്ണാടി
ബിംബവുമുണ്ട്.പടിഞ്ഞാറോട്ടായാണ് ദർശനം.കിരാതപാർവ്വതിസങ്കല്പമാണ് പ്രധാനമെങ്കിലും വനദുർഗ്ഗാഭാവവും ദേവിയ്ക്കുണ്ട്.അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല.ഒരേ വിഗ്രഹത്തിൽ തെക്കോട്ട് ദർശനമായി നരസിംഹമൂർത്തിയെയും വടക്കോട്ട് ദർശനമായി സുദർശനമൂർത്തിയെയും ശ്രീകോവിന്റെ മുന്നിൽ ഉയർന്നുകാണുന്ന തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.ദേവിയ്ക്കൊപ്പം അദൃശ്യ സാന്നിദ്ധ്യമായി ഗണപതിയുടെ സങ്കല്പവുമുണ്ട്.ശ്രീകോവിലിന്റെ വടക്കുഭാഗത്ത് നാഗകന്യകയുടെയും തെക്കുഭാഗത്ത് പൂർണ്ണാപുഷ്കലാസമേതനായ ശാസ്താവിന്റെയും പ്രതിഷ്ഠകളുണ്ട്.
ക്ഷേത്രത്തിൽ നിന്ന് അല്പം പടിഞ്ഞാറുമാറി മാടമ്പിയാർക്കാവ് എന്ന പേരിൽ ഒരു ചെറിയ ശിവക്ഷേത്രവുമുണ്ട്.കിരാതമൂർത്തിയായ ശിവനാണ് ഇവിടെത്തെ മുഖ്യ പ്രതിഷ്ഠ.ദേവിയ്ക്കൊപ്പം ഇവിടെയെത്തിയ ശിവനാണെന്നാണ് വിശ്വസിക്കുന്നത്.കൂടാതെ ശ്രീകൃഷ്ണൻ,ഭദ്രകാളി,നാഗദൈവങ്ങൾ,ശാസ്താവ്,ഗണപതി എന്നിവരും
പ്രതിഷ്ഠകളായുണ്ട്.എല്ലാവരും കിഴക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്.ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടൽ.മൂന്നാമത്തെ പൂജ മുന്നിലെ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാണ് ചിട്ട.മൂന്ന് പൂജയാണുള്ളത്.ഇവിടെയുള്ള പ്രധാന വഴിപാട് മുട്ടറുക്കൽ ആണ്.ശ്രീകോവിലിന് ഒരു കല്ലിൽ ശാന്തിക്കാരൻ നാളികേരമുടച്ച് നടത്തുന്നതാണ് ഈ വഴിപാട്.കേരളത്തിൽ ഏറ്റവും കൂടുതൽ മുട്ടറുക്കൽ നടക്കുന്നത് കാടാമ്പുഴയിലാണ്.പുറത്തുനിന്നും നാളികേരം വാങ്ങി തേങ്ങ മുക്കാൻ പ്രത്യേകം പണി കഴിപ്പിച്ച ടാങ്കിൽ മുക്കിയാണ് ഭക്തൻ ക്ഷേത്രത്തിനുള്ളിൽ കടക്കേണ്ടത്.നാളും,പേരും,മുട്ടറുക്കൽ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരൻ ശ്രീകോവിലിൽ നാളികേരം ഉടയ്ക്കുന്നു.ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു.നാളികേരത്തിന്റെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നൽകുന്നു.ഭൂമിമുട്ട്,ഗൃഹമുട്ട്,വിദ്യാമുട്ട്,മംഗലമുട്ട്,സന്താനമുട്ട്,ശത്രുമുട്ട് വാഹനമുട്ട് എന്നിങ്ങനെ പല രീതിയിലുള്ള മുട്ടറുക്കൽ വഴിപാട് നടത്തുന്നുണ്ട്.
Leave a Reply